Friday 15 May 2015

അനാഥൻ

ഒരിക്കലേറെ കൊതിച്ചിരുന്നു
ഒരുരുളച്ചോറിനായി
-അമ്മയെന്ന സ്ത്രീയിൽനിന്നുമല്ല
കർമ്മമേത് കൊടിച്ചിപട്ടിയേയും
പുഷ്പിതയാക്കും അമ്മയാക്കും-
വാത്സല്യം നിറഞ്ഞ ഒരുരുളക്കായി
ലാളനയുടെ, സ്നേഹത്തിൻറെ
ശാസനയുടെ ഒരുരുള..
ജന്മസാഫല്യമണിയാൻ എനിക്ക്
അതുമാത്രം മതിയാകുമായിരുന്നു
എന്നിടനെഞ്ഞ് പൊട്ടുന്നത് കണ്ട്
അനാഥാലയത്തിൻറെ ചുമരുകള്‍
വിണ്ടുകീറി വീഴാറായി
ഏകാന്തയുടെ ബാല്യകൗമാരങ്ങളിൽ
ഗദ്ഗദങ്ങൾ നിറഞ്ഞ ഇടനാഴിയിൽ
പലപ്പോഴും ഞാൻ വൃദ്ധനായി
അർത്ഥങ്ങൾ തേടുന്ന ജീവിതം
ചോദ്യങ്ങളനേകം ഉത്തരങ്ങളും
ഒന്നുമൊന്നും ചേരുന്നില്ലെന്നു മാത്രം
പ്രതീക്ഷയുടെ മെഴുകുതിരി
ഉരുകിയൊലിച്ചുകൊണ്ടേയിരിക്കുന്നു
കരകാണാക്കടൽ നീന്തിയലയുമ്പോഴും
ഒരു കൊതുമ്പുവള്ളം, പാഴ്ത്തടി-
യെങ്കിലുമെന്ന് ഞാന്‍.
അനേകർ ചുറ്റിലുമുള്ളപ്പോഴും
കാലം, ജീവിതവുമെനിക്കായെഴു-
തിയൊരുപേർ അനാഥൻ!..
-------------------------
...ജോഫിൻ മണിമല...

No comments:

Post a Comment