Thursday 30 July 2015

മേമൻറെ വധശിക്ഷ: അഭിപ്രായങ്ങൾ ഉയരുമ്പോൾ...

(യാക്കൂബ് മേമനെ തൂക്കികൊന്നത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാനല്ല എന്ന് ആദ്യമേ പറയട്ടേ...)
   1993 മാർച്ച് 12നാണ് 257 പേര്‍ മരിക്കാനിടയായ മുംബൈ സ്ഫോടനം നടന്നത്. ഏകദേശം 22 വർഷങ്ങൾക്കിപ്പുറം അതുമായി ബന്ധപ്പെട്ട് യാക്കൂബ് മേമനെ ഇന്ന് തൂക്കിലേറ്റി. രാജ്യത്തിൻറെ അഖണ്ഡതയെ തകര്‍ക്കുവാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ചെയ്ത തെറ്റിന്റെ തോതനുസരിച്ച് പരാമാവധി ശിക്ഷ കൊടുക്കുവാൻ പരമോന്നതകോടതി വരെയുള്ള ജുഡീഷ്യല്‍ സംവിധാനത്തിന് ബാധ്യതയുണ്ട്. അതങ്ങനെ തന്നെയാവുകയുംവേണം. രാജ്യത്തിൻറെ സുസ്ഥിരമായ നിലനില്പിനതാവശ്യവുമാണ്.
  ഗൂഢാലോചനയിൽ പങ്കാളിയായി എന്നതാണ് യാക്കൂബിനെതിരെയുള്ള കുറ്റം (ഗുജറാത്ത് വംശഹത്യയിൽ പ്രതിചേർക്കപ്പെട്ട ഒരു നേതാവിനെതിരേ ചാർത്തപ്പെട്ട വകുപ്പുകളായിരുന്നു മേമനെതിരെയും നിലനിന്നത്. നേതാവിനെതിരെയുള്ള കേസ് നിലനിന്നില്ല). അത് അനിഷേധ്യമായി തെളിഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് നീണ്ട 21 വർഷങ്ങളുടെ സമയം എടുത്തത്? നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും വലിയ പോരായ്മയാണ് ശിക്ഷാവിധിയിലും അത് നടപ്പാക്കുന്നതിലുമുള്ള കാലതാമസം. യാക്കൂബ് തൻറെ ജ്യേഷ്ഠനായ ടൈഗര്‍ മേമൻ, ദാവൂദ് ഇബ്രാഹിം,  അനീസ് ഇബ്രാഹിം എന്നിവര്ക്കാവശ്യമായ പണം എത്തിച്ചിട്ടുണ്ട്. അതൊരു സ്ഫോടനമായിരുന്നു എന്നറിഞ്ഞപ്പോൾ തൻറെ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിക്കുന്നതിനും ചെയ്ത തെറ്റുകളേറ്റു പറഞ്ഞ് കീഴടങ്ങുന്നതിനും തയ്യാറായ വ്യക്തിയാണ്. 1994-ൽ ഡൽഹിയിൽ വെച്ച് പിടിച്ചതാണെന്നും കീഴടങ്ങിയതല്ലെന്നും ഔദ്യോഗികരേഖ പറയുന്നു. എന്നാല്‍ ഇപ്പറയുന്നതിനും ഒരുമാസംമുമ്പേ നേപ്പാളിൽ വച്ച് ഭീകരവിരുദ്ധസേന തന്നെ പിടികൂടിയെന്ന് യാക്കൂബും പറയുന്നു. ഔദ്യോഗികരേഖയാണ് ശരിയെങ്കിൽ ഭീകരവിരുദ്ധസേന ഉന്നംവച്ചയൊരാൾ ധൈര്യപൂർവ്വം തലസ്ഥാനത്ത് വന്നതെന്തിന്; കീഴടങ്ങാനല്ലെങ്കിൽ? എന്ന സംശയം ബാക്കിയാവും.
    മുംബൈ സ്ഫോടനക്കേസിലെ ഏകസാക്ഷിയായിരുന്നു മേമൻ. സ്ഫോടനത്തിൽ പാക്കിസ്ഥാനിൽ
നിന്നുളള പങ്കിനേപ്പറ്റി വ്യക്തമായ സൂചനകളും തെളിവുകളും മേമൻതന്നെ സേനക്ക് കൊടുത്തിരുന്നു. എന്നിട്ടും യഥാർത്ഥ പ്രതികളെ തൊടാൻപോലും നമ്മുടെ സേനക്ക് കഴിഞ്ഞിട്ടില്ലായെന്നത് ഖേദകരമാണ്. ദാവൂദും ടൈഗറും അനീസുമൊക്കെ ഇപ്പോഴും പിടികിട്ടാപ്പുള്ളികൾ തന്നെ. ഇന്ത്യയിൽ വന്നു കീഴടങ്ങിയ യാക്കൂബ്,  മറ്റാരെയും കണ്ടുകിട്ടാത്തതിനാൽ ഇന്ന് തൂങ്ങിക്കിടക്കുന്നു. പ്രധാനപ്രതികളിലൊരാളെയെങ്കിലും കിട്ടിയിരുന്നുവെങ്കിൽ, ഒരുപക്ഷേ യാക്കൂബിൻറെമേൽ തൂക്കുകയർ വീഴില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
      യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയാണെങ്കിൽക്കൂടി യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാനാവാത്തത് പോരായ്മയാണ്. ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനമെടുത്തപ്പോൾ സഹോദരന്‍ എതിർത്തതാണ്; തൂക്കിലേറ്റുമെന്ന് പറഞ്ഞതാണ്. നീതിന്യായവ്യവസ്ഥയിലുള്ള അകമഴിഞ്ഞ വിശ്വാസമാണ് മേമനെ ഇന്ത്യയിലെത്തിച്ചത്. "ടൈഗര്‍ മേമൻറെ സഹോദരനെ തൂക്കിക്കൊന്നേ പറ്റൂ എങ്കിലെന്നെ കൊന്നോളൂ. പ്രതി എന്ന നിലയില്‍ അത് ചെയ്യരുതേ"യെന്ന യാക്കൂബിൻറ നിലവിളി ചിന്തകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
     വധശിക്ഷ റദ്ദാക്കുവാനുള്ള ഹര്‍ജി പരിഗണിക്കുമ്പോൾ രണ്ടംഗ ബഞ്ചിലുണ്ടായ ഭിന്നത ശ്രദ്ധേയമാണ്. ദാവേ ഹർജി തള്ളിയപ്പോൾ കുര്യന്‍ ജോസഫ് അതിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല സംശയവും രേഖപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ ബഞ്ച് വരുകയും ഹര്‍ജി തള്ളുകയും ചെയ്തു. വീണ്ടും തിരുത്തല്‍ ഹര്‍ജി വന്നപ്പോൾ അത് പരിശോധിച്ച മൂന്നംഗ ബഞ്ചിലെ ഒരാളൊഴികെ ആരും ക്യൂറേറ്റർ ബഞ്ചിലില്ലാതിരുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞത് വളരെ പ്രധാന്യത്തോടെ കാണേണ്ടുന്ന വിഷയമാണ്.
       യാക്കൂബിനെ തൂക്കിലേറ്റിക്കഴിഞ്ഞതിനാൽ ഇനിയും യാക്കൂബിനു വേണ്ടി വാദിച്ചിട്ട് കാര്യമില്ല. എന്നിരുന്നാലും ചില അനുബന്ധ കാര്യങ്ങൾ നാം മനസ്സിലാക്കാതെ പോകരുത്. മുംബൈ സ്ഫോടനത്തിന് കാരണമായത് ബാബ്‌റി മസ്ജിദ് തകർക്കപ്പട്ടതാണ്. അന്ന് മരിച്ചത് ഏകദേശം 1200 പേരാണ്. അതിൻറെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയും ബാൽതാക്കറെയാണെന്നും അയാള്‍ ചെയ്തത് അങ്ങേയറ്റം നീചപ്രവർത്തിയാണെന്നും റിപ്പോർട്ട് ചെയ്തത് 'ശ്രീകൃഷ്ണാ കമ്മീഷനാ'ണ്. പക്ഷേ, ബാൽതാക്കറെയുടെ രോമത്തിൽപ്പോലും ആർക്കും തൊടാനായില്ല. എല്ലാവിധ ഉപചാരമര്യാദകളോടെയുമാണ് താക്കറെയുടെ ശവസംസ്കാരം നടത്തിയെന്നതും, ആ സംഭവത്തിനു പിന്നിലുണ്ടായിരുന്നവരിൽ ചിലര്‍ എംപിയും എംഎല്‍എയുമൊക്കെയായി എന്നതും ചരിത്രത്തിൽ വരുന്ന വിരോധാഭാസമാവില്ലേ?..
1984-ൽ മൂവായിരത്തോളമാളുകൾ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപത്തിൽ ആരൊക്കെ വധശിക്ഷക്കർഹരായി?
2002-ൽ നരോദാപാട്യയിൽ ഇഹ്സാൻ ജഫ്രിയെ പെട്രോളൊഴിച്ച് കത്തിച്ചതുൾപ്പെടെ 97പേരെ കൊലപ്പെടുത്തിയ മായാ കൊട്നാനിക്കും ബാബു ബജ്രംഗിക്കുമുൾപ്പെടെയുള്ളവർക്കെന്തുകൊണ്ട് വധശിക്ഷ ലഭിച്ചില്ല? ഗുജറാത്തിൽ വംശഹത്യ നടത്തിയവർക്ക്, വ്യാജ ഏറ്റുമുട്ടലിലൂടെ ഇഷ്രത്ത് ജഹാന്‍, പ്രാണേഷ്കുമാർ, സുഹ്രബുദ്ദീൻ, കൗസർഭി എന്നീ നിരപരാധികളെ കൊന്നൊടുക്കിയവർക്ക് തൂക്കുകയർ അന്യമായതെങ്ങനെ? മുത്തങ്ങയിലെ ഒറീസ്സായിലെ നരഹത്യകൾ നടത്തിയവരെ, ക്രിസ്ത്യൻ മിഷനറിയേയും മക്കളേയും കൊന്നവരെ, കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തവരെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗ്ഗീയകലാപങ്ങൾ നടത്തി നിരപരാധികളെ കൊന്നവരെ തൂക്കിക്കൊല്ലാൻ എന്തേ നമ്മള്‍ക്ക് സാധിച്ചില്ല? രാഷ്ട്രീയപിൻബലമുള്ള കേസുകളല്ലേ, അതുകൊണ്ടാണ് എന്ന് പറഞ്ഞു തല്ക്കാലം തടിതപ്പാം. ഒരേ തരത്തിലുള്ള കുറ്റങ്ങൾക്ക് പലതരത്തിലുള്ള ശിക്ഷ എന്നത് ബോധമുള്ള ആർക്കെങ്കിലുമംഗീകരിക്കാനാവുമോ? അതിനെത്ര രാഷ്ട്രീയ പിൻബലവും കാരണങ്ങളുമുണ്ടെങ്കിലും...
തെറ്റു ചെയ്തവൻറെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനും അർഹിക്കുന്ന ശിക്ഷ അവര്ക്ക് ലഭ്യമാക്കാനും ഓരോ നീതിന്യായ ഉദ്യോഗസ്ഥനും കടമയുണ്ട്. അവരത് കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത്, അഥവാ ഇല്ലെങ്കിൽ അതിന് പ്രേരിപ്പിക്കേണ്ടത് സമൂഹത്തിൻറെ ഉത്തരവാദിത്വമാണ്!..
       ഒരാളെ തൂക്കിക്കൊന്നതിൽ എതിർപ്പില്ല; എന്നാല്‍ അതിലും വലിയ മനുഷ്യദ്രോഹികൾ ഈ രാജ്യത്ത് സുഖിച്ചു കഴിയുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത രോഷവും വിഷമവുമുണ്ട്.
വാൽച്ചോദ്യം: ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലുമോ? എത്രനാളാവും? നിഷാമിനെയോ?..
---------------------
...ജോഫിൻ മണിമല...

No comments:

Post a Comment